ടോക്കിയ ഒളിംപിക്സില്‍ ഹൈജംപില്‍ ജിയാൻ മാര്‍ക്കോ ടാംബേരിക്ക് പരുക്കേറ്റതുകൊണ്ടോ, ഖത്തർ താരത്തിന്റെ മഹാമനസ്കതകൊണ്ടോ അല്ല ഇരുവര്‍ക്കും സ്വര്‍ണം ലഭിച്ചത്. ടാംബേരിക്ക് പരുക്കേറ്റതിനാല്‍ സ്വര്‍ണം പങ്കു വയ്ക്കുകയായിരുന്നു എന്ന തെറ്റായ സന്ദേശമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. പ്രമുഖരടക്കം അനവധി ആളുകളാണ് ഇതുമായി ബന്ധപ്പെട്ട വീഡിയോകളും പോസ്റ്റുകളും പങ്കുവെച്ചത്.
.ഏതെങ്കിലും ഒരുതാരത്തിന്റെ നിര്‍ദേശം കേട്ടുകൊണ്ടുമാത്രം മെഡല്‍ പങ്കുവയ്ക്കാനുള്ള അധികാരം റഫറിക്കോ, അങ്ങനെയൊരു നിയമം അത്‌ലറ്റിക്സിലോ ഇല്ല. ഒരേ ഉയരം താണ്ടാന്‍ മാത്രം രണ്ട് പേര്‍ക്ക് കഴിയുന്ന സാഹചര്യത്തില്‍ മെഡല്‍ പങ്കുവയ്ക്കുന്നതിനുള്ള നിയമമാണ് ഇവിടെ പ്രയോഗിക്കപ്പെട്ടത്.
.ജിയാൻ മാര്‍ക്കോ ടാംബേരിയും മുഅത്തസ് ബര്‍ഷിമും ഹൈജംപില്‍ ഒപ്പത്തിനൊപ്പമാണ് മുന്നേറിയത്. 2.37 മീറ്റര്‍ ചാടി ഇരുവരും ഒപ്പമായപ്പോള്‍ ബാർ ഒരുപടി കൂടി ഉയര്‍ത്തിവച്ച് 2.39 മീറ്റര്‍ മറികടക്കാനായി ഇരുവര്‍ക്കും മൂന്ന് അവസരങ്ങള്‍. ഈ മൂന്ന് അവസരത്തിലും ബര്‍ഷിമിനും ടാംബേരിക്കും 2.39 മീറ്റര്‍ മറികടക്കാനായില്ല. ഇതോടെ പോരാട്ടം ജംപ് ഓഫിലേക്ക്. വിജയിയെ കണ്ടെത്താന്‍ ഉയരം കുറച്ച് വീണ്ടും ചാടുക. എന്നിട്ടും ഒപ്പമെത്തിയാല്‍ വീണ്ടും ഒരുപടി മുന്നോട്ട് വച്ച് അടുത്ത ചാട്ടം. അങ്ങനെ വിജയിയെ കണ്ടെത്തുക. ഈ സാഹചര്യത്തിലും ലക്ഷ്യം നേടാനാകുന്നില്ലെങ്കില്‍ ഇരുവര്‍ക്കും സമ്മതമാണെങ്കില്‍ ഒന്നാം സ്ഥാനം പങ്കുവയ്ക്കാം.
ജംപ് ഓഫിന് വിളിയെത്തിയതോടെ ബര്‍ഷിം റഫറിയെ സമീപിച്ചു ജംപ് ഓഫിനില്ല, പകരം മെഡല്‍ പങ്കിടാമെന്ന തീരുമാനം അറിയിക്കുകയായിരുന്നു. തീരുമാനത്തോട് ടാംബേരിയും യോജിച്ചു. ഇതോടെ മെഡൽ പങ്കുവയ്ക്കാൻ ഔദ്യോഗികമായി തീരുമാനിച്ചു. അല്ലാതെ ടാംബേരി പരുക്കേറ്റ് പിന്മാറിയതാണെന്ന തരത്തിൽ വരുന്ന വിശദീകരണങ്ങൾ വാസ്തവമല്ല.
0 Comments