ടോക്യോ ഒളിപിക്‌സ് ഹോക്കിയില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീമിലെ മലയാളി ഗോള്‍കീപ്പര്‍ പി.ആര്‍. ശ്രീജേഷിന് രണ്ടു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. ഒളിംപിക്സില്‍ പങ്കെടുത്ത മറ്റു മലയാളി താരങ്ങളായ സജന്‍ പ്രകാശ്, എം ശ്രീശങ്കര്‍, അലക്സ് ആന്‍റണി, മുഹമ്മദ് അനസ്, കെ ടി ഇര്‍ഫാന്‍, എം പി ജാബിര്‍, നോഹ നിര്‍മല്‍ ടോം, അമോജ് ജേക്കബ്, എന്നിവര്‍ക്കാണ് അഞ്ച് ലക്ഷം രൂപ പ്രോത്സാഹന സമ്മാനമായി നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. മന്ത്രിസഭാ യോഗത്തിനുശേഷം കായിക മന്ത്രി വി അബ്ദുള്‍ റഹിമാനാണ് വാര്‍ത്താസമ്മേളനത്തില്‍ ശ്രീജേഷിന് പാരിതോഷികം പ്രഖ്യാപിച്ചത്.
.ഒളിംപിക്‌സ് മെഡലുകള്‍ക്ക് പിന്നാലെ താരങ്ങള്‍ക്ക് മറ്റ് സംസ്ഥാനങ്ങള്‍ പാരിതോഷികം പ്രഖ്യാപിച്ചിരുന്നെങ്കിലും ശ്രീജേഷിന് കേരള സർക്കാർ പാരിതോഷികം പ്രഖ്യാപിക്കാൻ വൈകിയത് വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു. എന്നാൽ മന്ത്രിസഭാ യോഗം ചർച്ച ചെയ്ത് തീരുമാനമെടുക്കേണ്ടത് കൊണ്ടാണ് പ്രഖ്യാപനം നീണ്ടതെന്ന് കായികമന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞു. ശ്രീജേഷിന് വിദ്യാഭ്യാസവകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടർ സ്ഥാനത്ത് നിന്നും ജോയന്‍റ് ഡയറക്ടറായി സ്ഥാനക്കയറ്റം നൽകാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
നാലു പതിറ്റാണ്ടു പിന്നിട്ട കാത്തിരിപ്പിന് വിരാമമിട്ട് ഹോക്കിയില്‍ ഇന്ത്യയ്ക്ക് ഒളിപിക് മെഡല്‍ സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച മലയാളി ഗോള്‍കീപ്പറാണ് പി.ആര്‍. ശ്രീജേഷ്. ടോക്കിയോയില്‍ ജര്‍മനിക്കെതിരായ വെങ്കല മെഡല്‍ വിജയത്തില്‍ ഇന്ത്യയുടെ വന്മതിലായ ശ്രീജേഷിന്‍റെ മിന്നും പ്രകടനമായിരുന്നു.
.കഠിനപ്രയത്‌നത്തിലൂടെയാണ് ശ്രീജേഷ് ഹോക്കിയില്‍ തന്റേതായ ഇടം നേടിയത്.
പത്മശ്രീ പുരസ്‌കാര ജേതാവായ ശ്രീജേഷ് 2016ല്‍ ദേശീയ ടീമിന്റെ ക്യാപ്റ്റനായി റിയോ ഒളിംപിക്സിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് ഇന്ത്യയെ നയിച്ചു. ടോക്കിയോയില്‍ ജര്‍മനിക്കെതിരായ മത്സരത്തില്‍ ഇന്ത്യയുടെ വിജയം നിശ്ചയിച്ച നിര്‍ണായ സേവുകളാണ് ശ്രീജേഷ് നടത്തിയത്.
0 Comments