ഏറ്റുമാനൂര്‍-പൂഞ്ഞാര്‍ ഹൈവേയില്‍ പാലാ ടൗണ്‍ ബസ് സ്റ്റാന്‍ഡിനു സമീപവും നഗരസഭയുടെ എതിര്‍വശം മഹാറാണി കവലയിലും സ്ഥാപിച്ചിരിക്കുന്ന റമ്പിള്‍ സ്ട്രിപ്പുകള്‍ വാഹനയാത്രക്കാരുടെ ജീവന് തന്നെ ഭീഷണിയാവുന്നു. റോഡ് സേഫ്റ്റി അഥോറിട്ടിയുടെ നിര്‍ദേശപ്രകാരമാണ് ഹൈവേയില്‍ വേഗനിയന്ത്രണ ഹമ്പ് സ്ഥാപിച്ചത്. അപകടം ഒഴിവാക്കാനും വേഗത കുറക്കാനും സ്ഥാപിച്ച ഹമ്പ് ഇപ്പോള്‍ അപകടങ്ങള്‍ സൃഷ്ടിക്കുകയാണ്. ഇതിനോടകം രണ്ട് അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ചൊവ്വാഴ്ച ഹമ്പില്‍ കയറിയ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു. ബൈക്കില്‍ സൂക്ഷിച്ചിരുന്ന മൂന്നു കിലോയോളം മൈദമാവ് റോഡിലാകെ നിരന്നു. പിന്നാലെ വാഹനങ്ങള്‍ എത്തിയതോടെ മൈദ മീറ്ററുകള്‍ ദൂരത്തില്‍ പരന്നു. തുടര്‍ന്ന് മഴ പെയ്തതോടെ മൈദ പശ രൂപത്തിലായി. നാട്ടുകാര്‍ ഫയര്‍ഫോഴ്സിൽ അറിയിച്ചതോടെ ഒരു യൂണിറ്റ് വാഹനവും ജീവനക്കാരുമെത്തി ഒരു മണിക്കൂറോളം കഠിനപരിശ്രമം നടത്തിയാണ് മൈദ നീക്കംചെയ്ത് റോഡ് പൂര്‍വസ്ഥിതിയിലാക്കിയത്.
രണ്ടാഴ്ച മുമ്പ് ഹബില്‍ കയറി നിയന്ത്രണം വിട്ട വാഹനം സ്കൂട്ടറില്‍ യാത്ര ചെയ്ത വ്യാപാരിയെ ഇടിച്ചു തെറിപ്പിച്ചിരുന്നു. അപകടത്തിൽ പരിക്കു പറ്റിയ വ്യാപാരി ഇപ്പോള്‍ എഴുന്നേല്ക്കാന് വയ്യാതെ ചികിത്സയില്‍ കഴിയുകയാണ്.
നഗരത്തിലെ വേഗനിയന്ത്രണത്തിന്റെ ഭാഗമായാണ് ഹമ്പ് നിര്‍മിച്ചത്. മഞ്ഞവരകള്‍ പോലെ തോന്നിക്കുന്ന ആറു ലൈനുകള്‍ ചേര്‍ന്നതാണ് ഹമ്പ്. ഡ്രൈവര്‍മാര്‍ക്ക് മഞ്ഞ വരകളായി മാത്രമേ ഹമ്പിനെ കാണാന്‍ കഴിയുന്നുള്ളൂവെന്നു പരാതിയുണ്ട്. അതിനാല്‍ വേഗം കുറയ്ക്കാതെ ഹമ്പില്‍ പ്രവേശിക്കുന്ന വാഹനങ്ങള്‍ ഒന്നര മുതല്‍ രണ്ടര ഇഞ്ച് വരെ കട്ടിയുള്ള മഞ്ഞവരകളില്‍ കയറി കുലുങ്ങിച്ചാടും. ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതു പതിവാണ്.
.ഹമ്പില്‍ കയറുന്ന വാഹനങ്ങള്‍ വേഗം പെട്ടെന്ന് കുറയ്ക്കുന്നതോടെ പിന്നാലെയെത്തുന്ന വാഹനങ്ങള്‍ ഇടിച്ചും അപകടമുണ്ടാകുന്നുണ്ട്. കനത്ത മഴയില്‍ പ്ലാസ്റ്റോപാരീസ് മിശ്രിതമായ ഹമ്പില്‍ പായല്‍ നിറഞ്ഞ് തെന്നല്‍ ഉണ്ടായിരിക്കുന്നതും വാഹനങ്ങള്‍ അപകടത്തില്‍പ്പെടാന്‍ കാരണമായിട്ടുണ്ട്.
വലിയ വാഹനങ്ങള്‍ വേഗത്തിലെത്തി വലുപ്പമറിയാതെ ഹമ്പില്‍ ചാടുന്നതോടെ സമീപത്തെ കെട്ടിടങ്ങളെല്ലാം വിറയ്ക്കുന്ന അവസ്ഥയാണ്. അരനൂറ്റാണ്ടോളം പഴക്കമുള്ള കെട്ടിടങ്ങളാണ് ഇവിടെയെല്ലാമുള്ളത്. ചില കെട്ടിടങ്ങളില്‍ വിള്ളലുകള്‍ രൂപപ്പെട്ടതായും പറയുന്നു. 50 മീറ്റര്‍ ചുറ്റളവില്‍ വരെ കുലുക്കം അനുഭവപ്പെടുന്നുണ്ട്.
. ഹമ്പ് നീക്കം ചെയ്യണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പാലാ യൂണിറ്റ് ആവശ്യപ്പെട്ടു. യോഗത്തില്‍ വക്കച്ചന് മറ്റത്തില്‍ എക്സ് എംപി അധ്യക്ഷത വഹിച്ചു. കൂടുതൽ അപകടങ്ങൾ സംഭവിക്കുന്നതിനുമുന്പ് അശാസ്ത്രീയമായി സ്ഥാപിച്ച ഹമ്പുകള്‍ അടിയന്തരമായി നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പൊതുമരാമത്തുമന്ത്രി, മാണി സി. കാപ്പന് എംഎല്‍എ, പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എൻജിനിയര്‍, റോഡ് സേഫ്റ്റി കമ്മീഷണര്‍, കെഎസ്ടിപി തുടങ്ങിയവര്‍ക്ക് വ്യാപാരികള്‍ പരാതി നല്കി.
അശാസ്ത്രീയമായി നിര്‍മിച്ച ഹമ്പിനെതിരെ വ്യാപാരികള്‍ ഒപ്പിട്ട നിവേദനം ബന്ധപ്പെട്ട അധികാരികള്‍ക്കു സമര്‍പ്പിച്ചു. യോഗത്തില്‍ ജനറല്‍ സെക്രട്ടറി വി.സി. ജോസഫ്, ജോസ് ചെറുവള്ളി, ബൈജു കൊല്ലംപറമ്പില്‍, ആന്റണി കുറ്റിയാങ്കൽ, അനൂപ് ജോര്‍ജ്, എബിസണ്‍ ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments