Latest News
Loading...

ആ പത്താം ക്ലാസുകാരനെ തിരഞ്ഞ് മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും


ഇന്ന് കേരളത്തില്‍ ചര്‍ച്ചയായത് കൊല്ലം എംഎല്‍എ എം മുകേഷും ഒരു പത്താം ക്ലാസുകാരനും തമ്മിലുള്ള സംഭാഷണമാണ്. എന്നാല്‍ പത്താം ക്ലാസുകാരനെന്ന് പറഞ്ഞ് എം മുകേഷ് എംഎല്‍എ വിളിച്ച കുട്ടിയെ ഇതുവരെ കണ്ടെത്താനായില്ലെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. 

കുട്ടിയോട് കടുത്ത ഭാഷയില്‍ മുകേഷ് സംസാരിക്കുന്ന വോയ്‌സ് ക്ലിപ്പ് വൈറലായിരിക്കുകയാണ്. പൊലീസും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും സംസാരിച്ചയാള്‍ക്കായി അന്വേഷണം തുടരുന്നുണ്ട്.

തന്നെ ആറ് പ്രാവശ്യം വിളിച്ച കുട്ടിയോടാണ് മുകേഷ് കയര്‍ത്ത് സംസാരിച്ചത്. പാലക്കാട് നിന്ന് കൊല്ലം എംഎല്‍എയെ വിളിക്കണ്ട ഒരാവശ്യവും ഇല്ലെന്നും എംഎല്‍എ പറയുന്നുണ്ട്. അത്യാവശ്യ കാര്യമാണെന്നും സുഹൃത്താണ് നമ്പര്‍ തന്നതെന്നും പറയുമ്പോള്‍ നമ്പര്‍ തന്ന സുഹൃത്തിനെ കൈകാര്യം ചെയ്യണമെന്നും മുകേഷ് പറയുന്നു. 

കൂട്ടുകാരനെ ചൂരല്‍ വെട്ടിയടിക്കണമെന്നും ഒറ്റപ്പാലം എംഎല്‍എ മരിച്ചോയെന്നും മുകേഷ് ചോദിക്കുന്നുണ്ട്. ഇത് വെളച്ചിലാണെന്നും തെറ്റാണെന്നും പറയുന്ന മുകേഷിനോട് കുട്ടി മാപ്പ് പറയുന്നതും കേള്‍ക്കാം.



അതേസമയം സംഭവത്തില്‍ വിശദീകരണവുമായി മുകേഷ് രംഗത്തെത്തി. തെരഞ്ഞെടുപ്പിന് ശേഷം തന്നെ നിരന്തരമായി വിളിച്ച് ആരൊക്കെയോ ശല്യപ്പെടുത്തുന്നുണ്ട്. ഇത് രാഷ്ട്രീയ ആസൂത്രിത നീക്കമെന്നും മുകേഷ് ഫേസ്ബുക്ക് ലെെവില്‍. തനിക്ക് എതിരെ സംഘടിത ആക്രമണം ആണ് നടക്കുന്നത്. കുട്ടിയുമായുള്ള സംഭാഷണം റെക്കോര്‍ഡ് ചെയ്തത് കരുതിക്കൂട്ടിയാണ്. പാലക്കാട് എംഎല്‍എ ആരെന്ന് അറിയില്ലെന്ന കുട്ടിയുടെ മറുപടി തന്നെ ചൊടിപ്പിച്ചു. പൊലീസിനും സൈബര്‍ സെല്ലിനും പരാതി നല്‍കുമെന്നും മുകേഷ് പറഞ്ഞു.

മുൻപ്, രാത്രിയിൽ വിളിച്ചയാളോട് അന്തസ് വേണമെടാ അന്തസ് എന്ന പ്രയോഗം വലിയ ചർച്ചയായിരുന്നു. 

Post a Comment

0 Comments