വാളകം: പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയ ചോരുന്ന കുടിലിന് പകരം നാട്ടുകാരുടെ സ്നേഹ കൂട്ടായ്മയിൽ പിറന്നത് ചോരാത്ത കൂര. വോട്ട് ചോദിക്കുന്നതിൻ്റെ ഭാഗമായി വീട്ടിലെത്തിയ സ്ഥാനാർത്ഥിയോട് കണ്ണീരോടെ ,ഞങ്ങൾക്ക് വീടില്ല എന്നപേക്ഷിച്ച കൊച്ചു പെൺകുട്ടിയുടെ പ്രാർത്ഥനയാണ് സ്ഥാനാർത്ഥി വിജയിച്ച് മാസങ്ങൾക്കുള്ളിൽ വാർഡ് മെമ്പറായപ്പോൾ പൊതുജന പങ്കാളിത്തത്തോടെ സാക്ഷാത്കരിക്കപ്പെട്ടത്.
വാളകത്ത് അപ്പനും അമ്മയും മൂന്ന് കൊച്ചു കുട്ടികളും അടങ്ങുന്ന സാധു കുടുംബത്തിനാണ് ഇതോടെ കെട്ടുറപ്പുള്ള മേൽക്കൂരയും അടച്ചുറപ്പുള്ള വീടും ലഭ്യമായത്.
ദിവസക്കൂലിക്കാരായ ചില നാട്ടുകാരും യുവജനങ്ങളും കൂലി പോലും വേണ്ട എന്നു വച്ച് കയ്യും മെയ്യും മറന്ന് തോളോട് തോൾ ചേർന്നപ്പോൾ ഒരു മാസത്തിനുള്ളിൽ വീട് ഉയർന്നു.വീടിൻ്റെ സാമഗ്രികൾ ചിലർ സംഭാവനയായി നൽകി.
വാർഡ് മെമ്പർ ജെയിംസ് മാമ്മൻ ചെറുകാട്ട് നേതൃത്വം നല്കിയ ബഹുജന കൂട്ടായ്മയാണ് സ്നേഹഭവനമായി പൂർത്തിയായത്.
വീടിൻ്റെ താക്കോൽ ദാന കർമ്മം വാളകം സെൻ്റ് ലൂക്സ് സി എസ് ഐ പള്ളി വികാരി റവ.ബെൻ ആൽബർട്ട് നിർവ്വഹിച്ചു.പ്രത്യേക സമർപ്പണ പ്രാർത്ഥനയും നടന്നു.
ചർച്ച് വാർഡൻ സി.എം നൈനാൻ, സെക്രട്ടറി പി ജെ ജോർജ്ജ് ,ഊരു മൂപ്പൻ ഇ.ഡി സെബാസ്റ്റ്യൻ, പി.ജെ സെബാസ്റ്റ്യൻ, യുവജന സംഘടനാ പ്രവർത്തകർ എന്നിവർ നേതൃത്വം നല്കി.
ചെമ്മലയിൽ സോണി സ്റ്റീഫനാണ് വീട് പൂർത്തീകരിച്ചു നൽകിയത്.
ഭാര്യ ബിന്ദു സോണി, മക്കൾ ജിസ്‌മരിയ ,ജിബിൻ ഐശ്വര്യ എന്നിവരും സന്തോഷത്തിലാണ്.
0 Comments