Latest News
Loading...

സംസ്ഥാനത്ത് ഞായറാഴ്ച മുതൽ മൂന്ന് ദിവസം ലോക്ഡൗണിൽ ഇളവ്



തിരുവനന്തപുരം: സംസ്ഥാനത്ത് ബക്രീദ് പ്രമാണിച്ച് ഞായറാഴ്ച മുതൽ മൂന്ന് ദിവസത്തേക്ക് ലോക്ക്ഡൗണിൽ ഇളവ് പ്രഖ്യാപിച്ചു. ജൂലൈ 18 ഞായർ, 19 തിങ്കൾ, 20 ചൊവ്വ ദിവസങ്ങളിൽ ലോക്ഡൗണിലും നിയന്ത്രണങ്ങളിലും ഇളവ് ഉണ്ടാകും. ഈ ദിവസങ്ങളില്‍ എ,ബി, സി വിഭാഗങ്ങളിൽപെടുന്ന മേഖലകളിൽ അവശ്യ വസ്തുക്കള്‍ വിൽക്കുന്ന ( പലചരക്ക്, പഴം, പച്ചക്കറി, മീന്‍, ഇറച്ചി, ബേക്കറി) കടകൾക്കുപുറമെ തുണിക്കട, ചെരുപ്പ് കട, ഇലക്ട്രോണിക് ഷോപ്പുകള്‍, ഫാന്‍സി ഷോപ്പുകള്‍, സ്വര്‍ണക്കട എന്നിവയും തുറക്കുന്നതിന് അനുവാദം നൽകും. രാത്രി 8 മണിവരെയാണ് ഇവയ്ക്ക് തുറന്ന് പ്രവർത്തിക്കാൻ അനുമതിയുണ്ടാവുകയെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ലോക്ക്ഡൗണിൽ വ്യാപാര സ്ഥാപനങ്ങൾ തുറക്കുന്നതിലെ ഇളവുകളെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിക്കുമെന്ന് നേരത്തെ  വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു. മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ പൂർണ തൃപ്തിയുണ്ടെന്നും വ്യാപാരികളുടെ ആവശ്യം അനുഭാവപൂർവം കേട്ടെന്നും സംഘടനാ നേതാക്കൾ ചർച്ചയ്ക്കുശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. അദ്ദേഹത്തിന്റെ പ്രഖ്യാപനത്തിനു ശേഷം തുടര്‍ നടപടികള്‍ തീരുമാനിക്കുമെന്നും വ്യാപാരികള്‍ മാധ്യമങ്ങളോട് പറഞ്ഞു.




.ബക്രീദിനും ഓണക്കാലത്തും കച്ചവടം നടക്കാൻ അനുവദിക്കണമെന്നാണ് വ്യാപാരികൾ ആവശ്യപ്പെട്ടത്.  വെള്ളപ്പൊക്കവും കോവിഡും കാരണം മൂന്ന് ഓണക്കാലത്തെ കച്ചവടം പോയെന്നും സംഘടന ചൂണ്ടിക്കാട്ടി. നിയമം ലംഘിച്ച് കോവിഡ് കാലത്ത് കട തുറക്കുമെന്നല്ല പറഞ്ഞതെന്നും പ്രതിഷേധത്തിന്റെ ഭാഗമായി പറഞ്ഞതാണെന്നും സംഘടനാ നേതാക്കൾ പറഞ്ഞു. നിയമം ലംഘിച്ച് കട തുറക്കുന്നതിനെക്കുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ല. സംഘടന അവതരിപ്പിച്ച വിഷയങ്ങള്‍ മുഖ്യമന്ത്രി അംഗീകരിച്ചു. അവതരിപ്പിക്കാത്ത വിഷയങ്ങൾ ചോദിച്ചറിഞ്ഞു. ചർച്ചയിൽ ശുഭാപ്തി വിശ്വാസമുണ്ടെന്നും നേതാക്കൾ വ്യക്തമാക്കി.

വ്യാപാരികളോട് സർക്കാരിന് അനുഭാവ പൂർണമായ നിലപാടാണെന്ന് മുഖ്യമന്ത്രി നേതൃത്വത്തെ അറിയിച്ചു. ഭീഷണിയുടെ രൂപത്തിലല്ല വ്യാപാരികളോട് സംസാരിച്ചതെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, സർക്കാരിനെ വിശ്വാസ്യത്തിലെടുക്കണമെന്ന് ആവശ്യപ്പെട്ടു. ഓണക്കാലം വരെ തടസ്സമില്ലാതെ വ്യാപാരം നടത്താൻ കഴിയണമെന്ന ആവശ്യം സംഘടന മുന്നോട്ടുവച്ചു.

കടകൾ തുറക്കുന്നതും പ്രവർത്തിക്കാനുള്ള സമയപരിധിയും പൊലീസുകാരുടെ ഇടപെടലും ഉദ്യോഗസ്ഥ പീഡനവും അടക്കമുള്ള കാര്യങ്ങൾ ചർച്ചയിൽ വന്നു. പൊലീസ് റജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുന്ന കാര്യം പരിഗണിക്കാമെന്നു മുഖ്യമന്ത്രി പറഞ്ഞു. വൈദ്യുതി ചാർജ് വർധന, വ്യാപാരി ക്ഷേമ നിധിയിലെ നഷ്ടപരിഹാരം തരുന്നത്, ജിഎസ്ടിയിലെ അപാകത തുടങ്ങിയ കാര്യങ്ങളും ചർച്ചയായി. സംഘടനയുടെ 14 ജില്ലാ പ്രസിഡന്റുമാരും ചർച്ചയിൽ പങ്കെടുത്തു.


Post a Comment

0 Comments