Latest News
Loading...

വാക്സിനേഷന്‍ കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കാന്‍ കോട്ടയം ജില്ലയില്‍ പുതിയ ക്രമീകരണം.


കോവിഡ് വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ ഒരേ സമയം കൂടുതല്‍ ആളുകള്‍ എത്തുന്ന സാഹചര്യം ഒഴിവാക്കുന്നതിന് കോട്ടയം ജില്ലയില്‍ പുതിയ ക്രമീകരണം ഏര്‍പ്പെടുത്തുന്നു. കഴിഞ്ഞ രണ്ടു ദിവസം കോട്ടയം ബേക്കര്‍ സ്കൂളിലെ വാക്സിനേഷന്‍ കേന്ദ്രത്തില്‍ പരീക്ഷാടിസ്ഥാനത്തില്‍ വിജയകരമായി നടപ്പാക്കിയ സംവിധാനം ആദ്യ ഘട്ടമായി കോട്ടയം മുനിസിപ്പാലിറ്റിയിലും തുടര്‍ന്ന് മറ്റു കേന്ദ്രങ്ങളിലും ഏര്‍പ്പെടുത്തുമെന്ന് ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു. 

www.cowin.gov.in പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് രണ്ടു മണിക്കൂര്‍ അല്ലെങ്കില്‍ ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ടൈം സ്ലോട്ടാണ് ഇപ്പോള്‍ പോര്‍ട്ടലില്‍നിന്ന് അനുവദിക്കാറുള്ളത്. 18-44 പ്രായവിഭാഗത്തിലുള്ളവര്‍ക്ക് covid19.kerala.gov.in എന്ന വെബ്സൈറ്റില്‍നിന്ന് ലഭിക്കുന്നതും രണ്ടു മണിക്കൂര്‍ ടൈം സ്ലോട്ടാണ്. 

ഇത്തരം വിവിധ സ്ലോട്ടുകളില്‍ ബുക്കിംഗ് ലഭിച്ചവരെല്ലാം ഒരേ സമയം എത്തുന്നത് വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ തിരക്കിന് ഇടയാക്കുന്നുണ്ട്. ഇതിനു പകരം എത്തേണ്ട കൃത്യ സമയവും ടോക്കണ്‍ നമ്പരും ഓരോരുത്തര്‍ക്കും എസ്.എം.എസ് മുഖേന നല്‍കുന്നതാണ് പുതിയ ക്രമീകരണം. 

www.cowin.gov.in ലും covid19.kerala.gov.in ലും ബുക്കിംഗ് നടത്തുമ്പോള്‍ ആദ്യം കേന്ദ്രവും ടൈം സ്ലോട്ടും അനുവദിക്കപ്പെട്ടതായുള്ള എസ്.എം.എസ് സന്ദേശം ലഭിക്കും. ഇതിനു പിന്നാലെയാണ് വാക്സിന്‍ സ്വീകരിക്കാന്‍ എത്തേണ്ട സമയവും ടോക്കണ്‍ നമ്പരും ഉള്‍പ്പെടുന്ന എസ്.എം.എസ് അതത് വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍നിന്നു തന്നെ ലഭിക്കുക. 

ഇങ്ങനെ ബുക്കിംഗ് സമയത്ത് തിരഞ്ഞെടുത്ത വാക്സിനേഷന്‍ കേന്ദ്രത്തില്‍നിന്ന് ലഭിക്കുന്ന എസ്.എം.എസിലെ സമയം കൃത്യമായി പാലിച്ചാണ് വാക്സിന്‍ സ്വീകരിക്കാന്‍ എത്തേണ്ടത്. 

പോര്‍ട്ടലില്‍ ബുക്ക് ചെയ്തവരുടെ പട്ടിക അടിസ്ഥാനമാക്കി ജില്ലാതല വാക്സിനേഷന്‍ കണ്‍ട്രോള്‍ റൂമില്‍നിന്നും പ്രത്യേക ആപ്ലിക്കേഷന്‍ മുഖേനയാണ് ഓരോരുത്തര്‍ക്കും സമയം അനുവദിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ പോര്‍ട്ടലില്‍ പ്രാദേശികമായി ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നത്. 

ബേക്കര്‍ സ്കൂളിനു പുറമെ കോട്ടയം എം.ഡി സെമിനാരി സ്കൂളിലെ വാക്സിനേഷന്‍ കേന്ദ്രത്തിലും ഏതാനും ദിവസത്തേക്ക് പരീക്ഷണാടിസ്ഥാനത്തില്‍ ഈ സംവിധാനം ഏര്‍പ്പെടുത്തും. ഇതിനുശേഷമാകും മറ്റു കേന്ദ്രങ്ങളില്‍ നടപ്പാക്കുക.

Post a Comment

0 Comments