Latest News
Loading...

ജോസ് കെ മാണിയുടെ പിന്തുണ തേടാനും തയ്യാർ: മാണി സി കാപ്പൻ

കോട്ടയം: വേണ്ടിവന്നാൽ പാലായുടെ സമഗ്ര വികസനത്തിനായി ജോസ് കെ മാണിയുടെ പിന്തുണയും തേടുമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. കോട്ടയം പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസന പ്രവർത്തനത്തിൽ രാഷ്ട്രീയമില്ല. പാലായുടെ സമഗ്രവികസനം മാത്രമാണ് ലക്ഷ്യം. ഇക്കാര്യത്തിൽ എല്ലാവരുടെയും പിന്തുണ തേടും.

നീലൂർ കുടിവെള്ള പദ്ധതിയുടെ പേര് മാറ്റിയത് താനല്ല. മുടങ്ങിക്കിടന്ന ഈ പദ്ധതിയെക്കുറിച്ച് എം എൽ എ ആയ ശേഷം ആരാഞ്ഞപ്പോൾ ഉദ്യോഗസ്ഥർ തന്നെയാണ് രാമപുരം പദ്ധതിയെന്ന് വിശേഷിപ്പിച്ചത്. പേര് എന്തുമാകട്ടെ പാലായിൽ എല്ലായിടത്തും കുടിവെള്ളം എത്തിക്കാനാണ് പ്രഥമ പരിഗണനകളിൽ ഒന്ന്. പദ്ധതിക്കു മുൻഗാമിയായ കെ എം മാണിയുടെ പേര് നൽകിയാലും പിന്തുണയ്ക്കും. പദ്ധതി അടിയന്തിരമായി നടപ്പാക്കാൻ സർക്കാർ പിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷ.

മുട്ടിൽ മരംമുറി സംഭവവുമായി ബന്ധപ്പെട്ട പ്രദേശം സന്ദർശിച്ച യു ഡി എഫ് സംഘത്തിൽ അറിയിപ്പ് ലഭിക്കാത്തതിനാലാണ് പോകാതിരുന്നത്. പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുത്ത രീതിയെക്കുറിച്ചു ചോദിച്ചപ്പോൾ രീതി ശരിയായില്ലെന്ന അഭിപ്രായമാണ് തനിക്കുള്ളതെന്ന് മാണി സി കാപ്പൻ പറഞ്ഞു. വി ഡി സതീശൻ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവെന്ന നിലയിൽ വളരെ മികച്ച പ്രവർത്തനമാണ് കാഴ്ചവച്ചത്. ചെന്നിത്തല ഉന്നയിച്ച ആരോപണങ്ങൾ സത്യസന്ധമായിരുന്നുവെന്ന് കാലം തെളിയിച്ചു കഴിഞ്ഞു.

എൻ സി കെ എന്ന പേരിൽ പുതിയ പാർട്ടിക്ക് രജിസ്ട്രേഷൻ ലഭിച്ചിട്ടില്ല. പുതിയ പേര് നിർദ്ദേശിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്. ഡെമോക്രാറ്റിക് കോൺഗ്രസ് പാർട്ടി എന്ന പേരുൾപ്പെടെ സമർപ്പിച്ചിട്ടുണ്ട്. എം എൽ എ മാരുടെ ആസ്തി വികസന ഫണ്ട് കോവിഡ് പ്രതിരോധത്തിന് മാറ്റിതി നോട് എതിർപ്പില്ല. എന്നാൽ ഈ തുക അതാതു നിയോജകമണ്ഡലം തലത്തിൽ കോവിഡ് പ്രതിരോധത്തിന് ചെലവൊഴിക്കാൻ എം എൽ എ മാരെ അനുവദിച്ചിരുന്നുവെങ്കിൽ കൂടുതൽ ഫലപ്രദമാകുമായിരുന്നു. കെ എസ് ആർ ടി സി ബസുകൾ പാലായിൽ നിന്നു മാത്രമല്ല എല്ലായിടത്തു നിന്നും പിൻ വലിച്ചിട്ടുണ്ട്. കോട്ടയം ജില്ലയിൽ നിന്നു മാത്രമായി നൂറ്റി ഇരുപതിൽപരം ബസുകളാണ് ഡിപ്പോകളിൽ നിന്നും പിൻ വലിച്ചത്. ഇത് അറ്റകുറ്റപണികൾക്കും സി എൻ ജി, ഇലക്ട്രിഫിക്കേഷൻ കാര്യങ്ങൾക്കുമായിട്ടാണ് പിൻവലിച്ചതെന്നാണ് കെ എസ് ആർ ടി സി എം ഡി പറഞ്ഞത്. പുതുതായി വാങ്ങുന്ന മിനി ബസുകളിൽ പത്തെണ്ണം പാലായ്ക്ക് വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മാണി സി കാപ്പൻ പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡൻ്റ് ജോസഫ് സെബാസ്റ്റ്യൻ സ്വാഗതവും വൈസ് പ്രസിഡൻ്റ് സുമി സുലൈമാൻ നന്ദിയും പറഞ്ഞു.


Post a Comment

0 Comments