Latest News
Loading...

ചേർപ്പുങ്കൽ പാലം ഹൈക്കോടതി നിർദ്ദേശിച്ച ഹിയറിംഗ് 15 ന്, നടത്തും.

പാലാ: ചേർപ്പുങ്കൽ സമാന്തര പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ മുടങ്ങിക്കിടക്കാൻ ഇടയായ സാഹചര്യങ്ങൾ പരിശോധിക്കുന്നതിനും പ്രവർത്തി ഏറ്റെടുത്തിട്ടുള്ള കരാറുകാരൻ ചൂണ്ടിക്കാണിച്ച വകുപ്പ് തലത്തിൽ ഉണ്ടായതായി പറയപ്പെടുന്ന അപാകതകൾ പരിഹരിക്കുന്നതിനും വേണ്ടി കേരള ഹൈക്കോടതി നിർദ്ദേശിച്ച ഹിയറിംഗ് ജൂൺ 15 ന്, തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിൽ നടത്തുന്നതിന് പൊതുമരാമത്ത് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി നോട്ടിസ് അയച്ചു. 

    നിയമസഭയിൽ അഡ്വ. മോൻസ് ജോസഫ് എം.എൽ.എയും, മാണി.സി.കാപ്പൻ എം.എൽ.എയും ഉന്നയിച്ച സബ്മിഷന് മറുപടിയായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചത് പ്രകാരമാണ് ഹിയറിംഗ് അടിയന്തിരമായി നടത്താൻ വകുപ്പ് തലത്തിൽ നടപടിയുണ്ടായത്. ആറ് ആഴ്ചയ്ക്കുള്ളിൽ ഹിയറിംഗ് നടത്തി ചേർപ്പുങ്കൽ പാലം നിർമ്മാണം പുനരാരംഭിക്കുന്ന കാര്യത്തിൽ തീർപ്പ് ഉണ്ടാക്കണമെന്നാണ് കേരള ഹൈക്കോടതി സംസ്ഥാന സർക്കാരിന് നിർദേശം നൽകിയിരുന്നത്.

 എം.എൽ.എമാരുടെ സബ്മിഷന് നിയമ സഭയിൽ മറുപടി നൽകിയ സന്ദർഭത്തിൽ മന്ത്രി ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിരുന്നു. പൊതുമരാമത്ത് വകുപ്പിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും, പ്രവർത്തി ഏറ്റെടുത്ത കമ്പനി പ്രതിനിധികളുമാണ് ഹിയറിംഗിൽ പങ്കെടുക്കുന്നത്.

    ചേർപ്പുങ്കൽ സമാന്തര പാലത്തിന്റെ നിർമ്മാണം മുടങ്ങിയത് സംബന്ധിച്ചുള്ള വിശദാംശങ്ങൾ പരിശോധിച്ച് റിപ്പോർട്ട് തയ്യാറാക്കിയശേഷം പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തിൽ വിവിധ ജനപ്രതിനിധികളും, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന ഉന്നതതല യോഗം വിളിച്ച് ചേർക്കാമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉറപ്പ് നൽകിയതായി അഡ്വ. മോൻസ് ജോസഫ് എം.എൽ.എയും, മാണി.സി. കാപ്പൻ എം.എൽ.എയും അറിയിച്ചു.

 മന്ത്രിമാർക്കും, വിവിധ ജന പ്രതിനിധികൾക്കും പങ്കെടുക്കാൻ കഴിയുന്ന സൗകര്യ പ്രദമായ ദിവസം പരിശോധിച്ച ശേഷം പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക യോഗം വിളിക്കുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്.

    ചേർപ്പുങ്കൽ പാലത്തിന്റെ നിർമ്മാണം കഴിഞ്ഞ രണ്ട് വർഷമായി മുടങ്ങിക്കിടക്കുന്ന സാഹചര്യമാണ് ഇപ്പോൾ നിലനിൽക്കുന്നത്. ഹൈക്കോടതിയിലെയും, സുപ്രീം കോടതിയിലെയും കേസ് ജയിച്ച ശേഷം പാലത്തിന്റെ നിർമ്മാണം ആരംഭിച്ചെങ്കിലും എസ്റ്റിമേറ്റ് ക്വാണ്ടിറ്റിയിലെ അളവിൽ ഉണ്ടായ വ്യത്യാസമാണ് നിർമ്മാണം മുടങ്ങാൻ കാരണമായത്. ഇക്കാര്യങ്ങൾ സംസ്ഥാന സർക്കാർ പരിഗണിക്കണമെന്ന ആവശ്യമാണ് എം.എൽ.എമാരായ അഡ്വ. മോൻസ് ജോസഫും, മാണി.സി. കാപ്പനും നിയമ സഭയിൽ ഉന്നയിച്ചിട്ടുള്ളത്.

Post a Comment

0 Comments