Latest News
Loading...

നാലര ലക്ഷം രൂപ നൽകി മാണി സി കാപ്പൻ വാക്കുപാലിച്ചു; സ്കൂൾ വാഹനത്തിൻ്റെ ബാധ്യത ഒഴിവായി


മേലുകാവ്: നിയുക്ത എം എൽ എ വാക്കുപാലിച്ചപ്പോൾ വാഹനം വാങ്ങിയതിലെ കടബാധ്യത ഒഴിവായ ആഹ്ലാദത്തിലാണ് മേലുകാവ്മറ്റം സെൻ്റ് തോമസ് യു പി സ്കൂൾ അധികൃതർ. നിയുക്ത എം എൽ എ മാണി സി കാപ്പൻ നാലര ലക്ഷം രൂപ സംഭാവന നൽകിയതോടെയാണ് സ്കൂൾ അധികൃതർ വിദ്യാർത്ഥികൾക്കായി വാങ്ങിയ വാഹനത്തിൻ്റെ ബാധ്യത ഒഴിവാകുന്നത്.

പാലാ കോർപ്പറേറ്റിൻ്റെ കീഴിലുള്ള ഈ സ്കൂളിലെ വിദ്യാർത്ഥികൾ യാത്രക്ലേശം മൂലം ഏറെ ബുദ്ധിമുട്ടിയിരുന്നു. ഇതേത്തുടർന്ന് സ്കൂളിന് വാഹനം അനുവദിക്കണമെന്ന ആവശ്യവുമായി അധികൃതർ മാണി സി കാപ്പനെ സമീപിച്ചിരുന്നു. എന്നാൽ എം എൽ എ ഫണ്ടിൽനിന്നും സ്കൂളുകൾക്കു വാഹനം അനുവദിക്കാൻ അനുവാദമുണ്ടായിരുന്നില്ല. അതിനാൽ അക്കാര്യം പ്രാവർത്തികമായില്ല. തുടർന്നു സ്കൂൾ അധികൃതർ സ്വന്തം നിലയിൽ വാഹനം വാങ്ങിക്കുകയായിരുന്നു. എന്നാൽ നാലര ലക്ഷം രൂപ വാഹനം വാങ്ങിയ വകയിൽ ബാധ്യത ഉണ്ടായി.

പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പ് വന്നപ്പോൾ കോവിഡിൻ്റെ പശ്ചാത്തലത്തിൽ കൊട്ടിക്കലാശമുൾപ്പെടെയുള്ള പരിപാടികൾ മാറ്റി വച്ചിരുന്നു. ഇതിനായി ചിലവാക്കേണ്ട തുക സമൂഹ നന്മയ്ക്ക് ഉതകുന്ന പദ്ധതികൾക്കായി മാറ്റി വയ്ക്കുമെന്ന് മാണി സി കാപ്പൻ തിരഞ്ഞെടുപ്പ് കാലത്ത് പ്രഖ്യാപിച്ചിരുന്നു. ഇങ്ങനെ മാറ്റിവച്ച തുക ഉൾപ്പെടെ നാലര ലക്ഷം രൂപ സ്കൂളിനു നൽകാൻ മാണി സി കാപ്പൻ തീരുമാനിക്കുകയായിരുന്നു. പാലായിലെ യു ഡി എഫ് നേതൃത്വവും തീരുമാനത്തിന് പിന്തുണ നൽകി.

ഡ്രൈവർക്കു കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്നു ക്വാറൻ്റീൻ പൂർത്തീകരിച്ച മാണി സി കാപ്പൻ ഇന്നലെ മേലുകാവ് എസ് എച്ച് കോൺവെൻ്റിലെത്തി നാലര ലക്ഷം രൂപയുടെ ചെക്ക് കൈമാറി. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മരിയ പൊട്ടനാനി, മദർ സിസ്റ്റർ റാണിറ്റ പാറപ്ലാക്കൽ എന്നിവർ ചേർന്ന് തുക ഏറ്റുവാങ്ങി.

യു ഡി എഫ് നേതാക്കളായ ജോയി സ്കറിയ, ആർ സജീവ്, അജി ജെയിംസ്, ജെയിംസ് മാത്യു, ജോസ് സെബാസ്റ്റ്യൻ, സിബി ജോസഫ്, ബിൻസി ടോമി, ബിജു വട്ടക്കല്ലുങ്കൽ, ബിബി ഐസക്ക്, ജീ തയ്യിൽ, ലാസർ മാത്യു എന്നിവരും മാണി സി കാപ്പന് ഒപ്പമുണ്ടായിരുന്നു.


Post a Comment

0 Comments