പാലാ : തലനാട്ടില്‍ മുന്നണിയിലെ കുതികാലുവെട്ടുകാര്‍ക്കെതിരെ കര്‍ശനമായ നടപടിയുമായി ഇടതുമുന്നണി നേതൃത്വം രംഗത്ത്.
മുന്നണിയുടെ ഭരണസമിതിയില്‍ പദവി നേടി നിയമസഭാ തെരെഞ്ഞെടുപ്പില്‍ മുന്നണി സ്ഥാനാര്‍ഥിക്കെതിരായി മത്സരിച്ച ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എ ജെ സെബാസ്റ്റ്യൻ അങ്ങാടിയ്ക്കലിനാണ് ഇന്ന് പദവി നഷ്ടമായത്.
മുന്നണി നിര്‍ദേശത്തെ തുടര്‍ന്ന് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പദവി എ ജെ സെബാസ്റ്റ്യൻ ഇന്ന് ഒഴിഞ്ഞു. നാലു ദിവസം മുന്‍പാണ് ഇദ്ദേഹത്തോട് രാജി വയ്ക്കാന്‍ ആവശ്യപ്പെട്ടു മുന്നണി നേതൃത്വം കത്ത് നല്കിയത്. ഇന്ന് രാവിലെ നേതൃത്വം നിലപാട് കടുപ്പിച്ചതോടെ അദ്ദേഹം പദവി ഒഴിയുകയായിരുന്നു. കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ മുന്നണി നിര്‍ദേശങ്ങള്‍ അവഗണിച്ചു ചില സ്ഥാപിത താല്‍പര്യങ്ങള്‍ക്കുവേണ്ടി മാണി സി കാപ്പനുവേണ്ടി പ്രവര്‍ത്തിച്ചു എന്നാണ് ഇയാള്‍ക്കെതിരെ ഇടതുമുന്നണിയുടെ പരാതി.
തലനാട് പഞ്ചായത്ത് പത്താം വാർഡ് മരവിക്കല്ല് വാർഡിൽ കേരള കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ജോണി ആലാനിയെ നൂറിൽപരം വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് സെബാസ്റ്റ്യൻ പരാജയപ്പെടുത്തിയത്. ഇടതുപക്ഷം സീറ്റ് നിഷേധിച്ചതിനെത്തുടർന്നാണ് സ്വതന്ത്രനായി മത്സരിച്ചത്. തുടർന്നു മുന്നണിയുമായി സഹകരിക്കാന്‍ തീരുമാനിക്കുകയും ഇടതുഭരണത്തിൽ ക്ഷേമകാര്യസ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനാകുകയുമായിരുന്നു.
ഇതോടെ രാജി പ്രഖ്യാപിച്ച സെബാസ്റ്റ്യൻ പഞ്ചായത്തിൽ യു ഡി എഫിന് പിന്തുണ നൽകുമെന്നും അറിയിച്ചു. ഫലത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മൂന്നാമത്തെ രാഷ്ട്രീയ നിലപാടാണ് ഇദ്ദേഹം സ്വീകരിച്ചിരിക്കുന്നത്.
0 Comments