മെയ് 23 വരെ ലോക്ഡൗൺ നീട്ടി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. പ്ലമ്പിംഗ്, ഇലക്ട്രിക്കൽ, കൺസ്ട്രക്ഷൻ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് തുറക്കാമെന്ന് ഇതുമായി ബന്ധപ്പെട്ട ഉത്തരവിൽ പറയുന്നു. കൊറോണ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് രാവിലെ 11 മണി മുതൽ വൈകിട്ട് ആറ് മണി വരെ ഇത്തരം സ്ഥാപനങ്ങൾക്ക് തുറന്നു പ്രവർത്തിക്കാം.
ഇ കൊമേഴ്‌സ് വഴിയുളള പുസ്തകങ്ങളുടെ ഹോം ഡെലിവറിയും അനുവദിച്ചിട്ടുണ്ട്. പ്രകൃതിദത്ത റബ്ബറിന്റെ വിൽപനയും അത് കൊണ്ടുപോകുന്നതിനും തിങ്കളാഴ്ചയും വെള്ളിയാഴ്ചയും അനുമതി ഉണ്ടായിരിക്കും.
ആദ്യ ഘട്ടത്തിൽ 8 മുതൽ 16 വരെയായിരുന്നു സംസ്ഥാനത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചത്. ഇത് അവസാനിക്കുന്ന സാഹചര്യത്തിലാണ് നീട്ടിയത്. കൊറോണ വ്യാപനത്തിൽ രോഗികളുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടാക്കാൻ ഇതുവരെ സംസ്ഥാനത്തിന് കഴിഞ്ഞിട്ടില്ല. ഇതേ തുടർന്നാണ് നിയന്ത്രണങ്ങൾ നീട്ടാൻ തീരുമാനിച്ചത്. ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ചിട്ടുളള എറണാകുളം, തൃശൂർ, മലപ്പുറം, തിരുവനന്തപുരം ജില്ലകളിൽ കർശന നിയന്ത്രണങ്ങൾ നടപ്പിലാക്കാനാണ് നിർദ്ദേശം നൽകിയിട്ടുളളത്.
രോഗബാധിതരുടെ എണ്ണം കാര്യമായി നിയന്ത്രണവിധേയമാകാത്ത ജില്ലകളിലാണ് ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ചത്.
0 Comments