Latest News
Loading...

ഹാമര്‍ത്രോ അപകടം. അഫീലിന്റെ കുടുംബത്തിന് നഗരസഭയുടെ ധനസഹായം കൈമാറി

കണ്ണീര്‍ നനവുകള്‍ക്കിടയിലൂടെ പാലാ നഗരസഭ നല്കിയ 5 ലക്ഷം രൂപയുടെ ചെക്ക് അഫീലിന്റെ മാതാപിതാക്കള്‍ ഏറ്റുവാങ്ങി. പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ഹാമര്‍ തലയില്‍ പതിച്ച് മരിച്ച അഫീലിന്റെ കുടുംബത്തിന് പാലാ നഗരസഭ പ്രഖ്യാപിച്ച ധനസഹായം ഏറ്റുവാങ്ങുകയായിരുന്നു കുടുംബം. 


സ്റ്റേഡിയത്തിന്റെ ചുമതലയുള്ള പാലാ നഗരസഭ കൗണ്‍സില്‍ അഫീലിന്റെ കുടുംബത്തിന് 5 ലക്ഷം രൂപാ ധനസഹായം പ്രഖ്യാപിച്ചിരുന്നെങ്കിലും നഗരസഭയുടെ സാമ്പത്തിക ബാധ്യതകള്‍ക്കിടയില്‍ ഈ വാഗ്ദാനം നിറവേറ്റാനായിരുന്നില്ല. പുതിയ നഗരഭരണസമിതി ചുമതലയേറ്റശേഷം ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര ഇക്കാര്യത്തില്‍ പ്രത്യേകം താല്‍പ്പര്യമെടുത്താണ് തുക കൈമാറിയത്. 

ചെയര്‍മാന്റെ ചേംബറില്‍ നടന്ന ലളിതമായ ചടങ്ങില്‍ അഫീലിന്റെ മാതാപിതാക്കള്‍ക്ക് നഗരസഭാ ചെയര്‍മാന്‍ ഈ തുക കൈമാറി. കൗണ്‍സിലര്‍മാരും സെന്റ് തോമസ് സ്‌കൂള്‍ അധികൃതരും കായികാദ്ധ്യാപകരും ചടങ്ങില്‍ പങ്കെടുത്തു. 

പാലായില്‍ നടന്ന സംസ്ഥാന ജൂനിയര്‍ അത്ലറ്റിക്‌സ് മീറ്റില്‍ ഹാമര്‍ തലയില്‍ വീണ് ഗുരുതര പരിക്കേറ്റ് 17 ദിവസത്തെ കാത്തിരിപ്പുകള്‍ക്ക് ഒടുവിലാണ് പാലാ സന്റെ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി മേലുകാവ് ചൊവ്വൂര്‍ കുറിഞംകുളം ജോണ്‍സ് ജോര്‍ജിന്റെ ഏകമകന്‍ അഫീല്‍ ജോണ്‍സണ്‍ (16) മരിച്ചത്. കായികമേളയില്‍ വളന്റിയറായിരു അഫീലിന്റെ തലയ ില്‍ ഹാമര്‍ പതിച്ച് ഗുരുതരപരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 

കായിക കേരളത്തെ നടുക്കിയ ദുരന്തം 2019 ഒക്ടോബര്‍ നാലിന് ഉച്ചക്ക് 12നായിരുന്നു. പാലാ സിന്തറ്റിക് സ്‌റ്റേഡിയത്തില്‍ 18 വയസ്സില്‍താഴെയുള്ള പെണ്‍കുട്ടികളുടെ ഹാമര്‍ത്രോ മത്സരത്തിനിടെയായിരുന്നു അപകടം. ഹാമര്‍േത്രാ പിറ്റിനോട് ചേര്‍ന്ന് നടത്തിയ 18 വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ ജാവലിന്‍ മത്സരത്തിന്റെ വാളന്റിയറായിരുന്നു അഫീല്‍. 


രണ്ടുമത്സരം ഒന്നിച്ചുനടത്തിയപ്പോള്‍ ആദ്യമെറിഞ്ഞ ജാവലിന്റെ ദൂരം രേഖപ്പെടുത്താനെത്തിയ അഫീലിന്റെ തലയിലേക്ക് സമീപത്തെ പിറ്റില്‍നിന്ന് എറിഞ്ഞ ഹാമര്‍ ദിശമാറി പതിക്കുകയായിരുന്നു. അഫീലിന്റെ ഇടതുകണ്ണിന്റെ മുകള്‍ഭാഗത്ത് നെറ്റിയോട് ചേർന്നാണ് ഹാമര്‍ പതിച്ചത്. മൂന്നുകിലോ ഭാരമുള്ള ഹാമര്‍ ഏകദേശം 35 മീറ്റര്‍ അകലെനിന്നാണ് എറിഞ്ഞത്. 

മെഡിക്കല്‍ കോളജിലെ ചികിത്സയില്‍ ജീവിതത്തിലേക്ക് തിരികെ വരുന്നതിന്റെ ലക്ഷണങ്ങള്‍ കാണിച്ചിരുന്നു. രക്തസമ്മര്‍ദം സാധാരണ നിലയിലാകുകയും മരുന്നുകളോട് പ്രതികരിക്കുകയും ചെയ്തതോടെ ഡോക്ടര്‍മാരും ബന്ധുക്കളും പ്രതീക്ഷയിലായിരുന്നു. എന്നാല്‍, പിന്നീട് വൃക്കയുടെ പ്രവര്‍ത്തനം തകരാറിലായി. രണ്ടുതവണ ഡയാലിസിസ് നടത്തിയെങ്കിലും ആരോഗ്യനില മോശമാകുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു.

Post a Comment

0 Comments