പത്തനംതിട്ട കാനറ ബാങ്കില്‍ നിന്നും 8 കോടി രൂപ തട്ടിപ്പ് കേസിലെ പ്രതി വിജീഷ് വർഗീസ് പിടിയിൽ. മൂന്ന് മാസമായി ഒളിവിലായിരുന്ന ഇയാൾ ബംഗളൂരുവിൽ നിന്നാണ് പിടിയിലായത്. കൊല്ലം സ്വദേശിയായ വിജീഷ് വിവിധ അക്കൗണ്ടുകളിൽനിന്നാണ് പണം തട്ടിയെടുത്തത്. ഭാര്യയും 2ഉം നാലും വയസ്സുമുള്ള കുട്ടികളും ഇയാള്‍ക്കൊപ്പം പോലീസ് കസ്റ്റഡിയിലാണ്.
ബാങ്ക് നടത്തിയ ഓഡിറ്റിലാണ് 8,13,64, 539 രൂപയുടെ തട്ടിപ്പ് കണ്ടെത്തിയത്. സ്ഥിര നിക്ഷേപത്തുകകളിലാണ് ഏറെയും തിരിമറി നടത്തിയത്. കാലാവധി കഴിഞ്ഞ സ്ഥിരനിക്ഷേപവും അവകാശികളില്ലാത്ത പണവും മേലുദ്യോഗസ്ഥരുടെ കംപ്യൂട്ടറിന്റെ പാസ് വേഡ് കൂടി സംഘടിപ്പിച്ച് സ്വന്തം അക്കൗണ്ടിലേക്ക് വിജീഷ് മാറ്റിയതായാണ് കണ്ടെത്തിയിരിക്കുന്നത്.
ക്രമക്കേട് കണ്ടെത്തിയതോടെ വിജീഷ് ഒളിവിൽ പോയി. നേരത്തേ നേവിയിൽ ഉദ്യോഗസ്ഥനായിരുന്നു വിജീഷ്. 2019 ജനുവരിയിലാണ് വിജീഷ് ബാങ്ക് ജോലിയിൽ പ്രവേശിക്കുന്നത്. ഇതിനുശേഷം കോവിഡും ലോക്ഡൗണും കാരണം ജീവനക്കാരുടെ എണ്ണം കുറച്ച സമയത്താണ് വിജീഷ് ക്രമക്കേട് നടത്തിയതെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്.
14 മാസത്തിനിടെയാണ് തട്ടിപ്പുകളേറെയും നടന്നിരിക്കുന്നത്. ശാഖയിൽ നടന്ന ക്രമക്കേടുമായി ബന്ധപ്പെട്ട് ശാഖാ മാനേജർ ഉൾപ്പെടെ അഞ്ചുപേരെ സസ്പെൻഡ് ചെയ്തിരുന്നു.
0 Comments