കേരളത്തെ വിറപ്പിച്ച ടൗഡേ ചുഴലിക്കാറ്റിന്റെ ശക്തി കോട്ടയം ജില്ലയില്‍ ഞായറാഴ്ചയോടെ അടങ്ങി. രാവിലെ 10 മണിയോടെ ആകാശം തെളിഞ്ഞ് വെയില് പരന്നതോടെ ജനങ്ങളുടെ മുഖവും തെളിഞ്ഞു. എന്നാല്‍ പത്തേമുക്കാലോടെ വീണ്ടും മഴ തുടങ്ങിയിട്ടുണ്ട്.
കോവിഡിനിടെ എത്തിയ മഴദുരിതം ജനത്തെ തെല്ലൊന്നുമല്ല വലച്ചത്. മഴ വലിയ പ്രശ്നങ്ങള്‍ സൃഷ്ടിച്ചില്ലെങ്കിലും കാറ്റാണ് വില്ലനായത്. പാലായിലും മലയോര മേഖലകളിലുമടക്കം കാറ്റ് വലിയ നാശം വിതച്ചു. നിരവധി വീടുകള്‍ മരം വീണ് തകര്‍ന്നു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളുണ്ടായി.
മഴയ്ക്ക് കുറവു വന്നെങ്കിലും മീനച്ചിലാറ്റില്‍ ജലനിരപ്പ് ഇന്നലത്തെ അവസ്ഥയില്‍ തന്നെ തുടരുകയാണ്. പാലായിലും ജലനിരപ്പ് ഉയര്‍ന്നുതന്നെയാണ്. മഴ മാറിയ അവസ്ഥയില്‍ വെള്ളം താഴുമെന്ന് പ്രതീക്ഷിച്ചെങ്കിലും മഴ ശക്തമായി തിരിച്ചെത്തിയതോടെ ഈ പ്രതീക്ഷ മങ്ങിയിട്ടുണ്ട്.
ഞായറാഴ്ചയും തിങ്കളാഴ്ചയും വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഞായറാഴ്ച ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം ജില്ലകളിൽ തിങ്കളാഴ്ച യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
യെല്ലോ അലർട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ 115 മില്ലീമീറ്റർ വരെയുള്ള ശക്തമായ മഴയ്ക്കാണ് സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഞായറാഴ്ച പുലർച്ചെയോടെ ചുഴലിക്കാറ്റ് കൂടുതൽ ശക്തിപ്രാപിച്ച് അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്നും ചൊവ്വാഴ്ച വൈകുന്നേരത്തോടെ ഗുജറാത്തിലെ പോർബന്ദർ, നലിയ തീരങ്ങൾക്കിടയിലൂടെ കരയിൽ പ്രവേശിക്കുമെന്നുമാണ് ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രത്തിന്റെ നിഗമനം.
0 Comments