Latest News
Loading...

നാളെ പുറത്തിറങ്ങണമെങ്കിൽ നിബന്ധനകളേറെ



ശനിയാഴ്ചയും ഞായറാഴ്ചയും എല്ലാവരും വീട്ടിൽത്തന്നെ ഇരിക്കാൻ തയ്യാറാകണം. അനാവശ്യമായ യാത്രകളും പരിപാടികളുമൊന്നും ഈ ദിവസങ്ങളിൽ അനുവദനീയമല്ല.
നേരത്തെ നിശ്ചയിച്ച വിവാഹങ്ങൾ നടത്താം. ഹാളുകൾക്കുളളിൽ പരമാവധി 75 പേർക്കും തുറസായ സ്ഥലങ്ങളിൽ 150 പേർക്കും മാത്രമായിരിക്കും പ്രവേശനം.


മരണാനന്തരചടങ്ങുകൾക്ക് പരമാവധി 50 പേർക്ക് പങ്കെടുക്കാം. ചടങ്ങുകളിൽ ആകെ പങ്കെടുക്കാവുന്നവരുടെ എണ്ണമാണ് ഇത്.
വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാൻ പോകുന്നവർ യാത്ര ചെയ്യുമ്പോൾ തിരിച്ചറിയൽ കാർഡും ക്ഷണക്കത്തും കരുതണം.


ദീർഘദൂര യാത്ര പൊതുവെ ഒഴിവാക്കേണ്ടതാണ്. വിവാഹം, മരണം മുതലായ ചടങ്ങുകൾ, ഏറ്റവും അടുത്ത ബന്ധുവായ രോഗിയെ സന്ദർശിക്കൽ, മരുന്ന്, ഭക്ഷണം എന്നിവയ്ക്കായി യാത്ര ചെയ്യാൻ അനുവാദമുണ്ട്. എന്നാൽ, ഇവർ സ്വന്തമായി തയ്യാറാക്കിയ സത്യപ്രസ്താവന കൈയ്യിൽ കരുതണം. ഇതിന് പ്രത്യേക മാതൃക ഇല്ല.
ശനി, ഞായർ ദിവസങ്ങളിൽ ട്രെയിൻ, വിമാന സർവീസുകൾ പതിവുപോലെ ഉണ്ടായിരിക്കും. 

പൊലീസ് പരിശോധനാ സമയത്ത് യാത്രക്കാർക്ക് ടിക്കറ്റ് അഥവാ ബോർഡിങ് പാസും തിരിച്ചറിയൽ കാർഡും കാണിക്കാവുന്നതാണ്.
ശനി, ഞായർ ദിവസങ്ങളിൽ ഹോട്ടലുകൾക്കും റെസ്റ്റോറന്റുകൾക്കും ഹോം ഡെലിവറി നടത്താം. വളരെ അത്യാവശ്യഘട്ടങ്ങളിൽ പൊതുജനത്തിന് ഹോട്ടലുകളിൽ പോയി ഭക്ഷണം വാങ്ങാവുന്നതാണ്. ഇതിനായി സത്യപ്രസ്താവന കയ്യിൽ കരുതണം.
ടെലികോം, ഐ.ടി., ആശുപത്രികൾ, മാധ്യമസ്ഥാപനങ്ങൾ, പാൽ, പത്രവിതരണം, ജലവിതരണം, വൈദ്യുതി എന്നിവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ ഈ ദിവസങ്ങളിൽ പ്രവർത്തിക്കും.


വീടുകളിൽ മത്സ്യം എത്തിച്ച് വിൽപ്പന നടത്തുന്നതിന് തടസമില്ല. എന്നാൽ, വിൽപ്പനക്കാർ മാസ്ക് ധരിക്കുന്നത് ഉൾപ്പെടെയുള്ള കോവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കേണ്ടതാണ്.
നാളത്തെ ഹയർസെക്കന്ററി പരീക്ഷകൾ മുൻ നിശ്ചയപ്രകാരം നടക്കും. അതുമായി ബന്ധപ്പെട്ട് അധ്യാപകർക്കും കുട്ടികൾക്കും യാത്ര ചെയ്യാൻ അനുവാദമുണ്ട്. പരീക്ഷാകേന്ദ്രങ്ങളിൽ കുട്ടികളെ എത്തിക്കുന്ന രക്ഷകർത്താക്കൾ അവിടെ കൂട്ടംകൂടി നിൽക്കാതെ ഉടൻ മടങ്ങണം. പരീക്ഷ തീരുന്ന സമയത്ത് കുട്ടികളെ വിളിക്കാൻ തിരിച്ചെത്തിയാൽ മതി.

 പരീക്ഷാകേന്ദ്രത്തിന് മുന്നിൽ കുട്ടികളും രക്ഷകർത്താക്കളും തിരക്കുണ്ടാക്കാതെ സാമൂഹിക അകലം പാലിക്കേണ്ടതാണ്.

Post a Comment

0 Comments