Latest News
Loading...

രക്തക്ഷാമം രൂക്ഷമാകുന്നു. നെട്ടോട്ടമോടി രോഗികളുടെ ബന്ധുക്കൾ.


പാലാ: രക്തദാതാക്കളെ തിരഞ്ഞുള്ള നെട്ടോട്ടം തുടരുന്നു. ബ്ലഡ് ബാങ്കുകൾ മിക്കവയും കാലിയായി തുടങ്ങി. ആവശ്യത്തിന് രക്തം നൽകാൻ കഴിയാതെ പ്രയാസപ്പെടുന്ന അതിസങ്കീർണാവസ്ഥയിലേക്ക് കാര്യങ്ങൾ ചെന്നെത്തിയിരിക്കുന്നു.

     ആക്സിഡൻ്റ് കേസിലും ബൈപ്പാസ് സർജറിപോലെ കൂടുതൽ രക്തം ആവശ്യമായി വരുന്ന സർജറികൾക്ക് വിധേയരാകേണ്ട രോഗികളുടെ ബന്ധുക്കൾ രക്തത്തിന് വേണ്ടി നെട്ടോട്ടമോടുന്ന അവസ്ഥയിലാണ് ഇപ്പോൾ. നേരത്തെയൊക്കെ കൂടുതൽ രക്തം ആവശ്യമായി വരുന്ന ഘട്ടത്തിൽ ആശ്രയിച്ചിരുന്നത് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എൻ എസ് എസ് - എൻ സി സി യൂണിറ്റുകളുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളെയായിരുന്നു.

 കോളേജുകളും ഹോസ്റ്റലുകളും അടച്ചിരിക്കുന്നതിനാൽ ആ സാധ്യതകൾ എല്ലാം അടഞ്ഞിരിക്കുന്ന സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. കൂടാതെ രക്തദാന രംഗത്ത് പ്രവർത്തിക്കുന്ന നൂറുകണക്കിന് സംഘടനകളും വ്യക്തികളും ഉണ്ടെങ്കിലും എല്ലാവരും ഒരു നിസ്സഹായവസ്ഥയിലാണെന്ന് ഈ രംഗത്ത് 33 വർഷമായി പ്രവർത്തിക്കുന്ന ജില്ലാ രക്തദാന സമിതിയുടെയും പാലാ ബ്ലഡ് ഫോറത്തിൻ്റെയും ജനറൽ കൺവീനർ ഷിബു തെക്കേമറ്റം പറഞ്ഞു.

 കോവിഡുമൂലം ഒരു വർഷമായി ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ടായിരുന്നെങ്കിലും ഇപ്പോഴത്തെ അവസ്ഥ വളരെ ഗുരുതരാവസ്ഥയിലേക്ക് ആണ് നീങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു.
 തങ്ങളെ സമീപിക്കുന്നവരിൽ 85 ശതമാനം ആളുകളെയും സഹായിച്ചുകൊണ്ടിരുന്ന സാഹചര്യമുണ്ടായിരുന്നിടത്ത് ഇപ്പോൾ 30 ശതമാനം ആളുകളെപ്പോലും സഹായിക്കുവാൻ പറ്റാത്ത അവസ്ഥയിലാണ്. 

  കോവിഡ് വാക്സിൻ സ്വീകരിക്കുന്നവരിൽ രണ്ടാം ഡോസ് സ്വീകരിച്ച ശേഷം 28 ദിവസം കഴിഞ്ഞ ശേഷം മാത്രമേ രക്തമെടുക്കാൻ കഴിയൂ എന്നത് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. 
മെയ് ഒന്ന് മുതൽ 18 വയസ് കഴിഞ്ഞവർക്കു കൂടി കോവിഡ് വാക്സിൻ ലഭ്യമാകാനിരിക്കേ, രക്തദാനത്തിൻ്റെ പ്രധാന കണ്ണികളായ യുവാക്കളുടെ ഇടപെടൽ ഈ രംഗത്ത് നിന്നും കുറെ കാലത്തേക്ക് മാറി നില്കേണ്ട സാഹചര്യത്തെ എങ്ങനെ തരണം ചെയ്യാൻ പറ്റും എന്ന ആശങ്കയിലാണെല്ലാവരും.

      നിലവിൽ രക്തദാതാക്കളെ കണ്ടെത്തി അത്യാവശ്യക്കാർക്ക് എത്തിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന മുഴുവൻ സംഘടനാ ഭാരവാഹികളും അങ്ങേയറ്റത്തെ പ്രതിസന്ധിയിലാണ്.

        കോവിഡ് മഹാമാരിയും വാക്സിൻ സ്വീകരണവും തുടങ്ങി വിവിധ പ്രശ്നങ്ങൾ രക്തദാതാക്കളെ കണ്ടെത്തുന്നതിൽ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. മെഡിക്കൽ കോളേജ്, ജില്ലാ ആശുപത്രി രക്ത ബാങ്കുകളിലും സ്വകാര്യ ആശുപത്രികളിലും ആവശ്യത്തിന് രക്തം തികയാത്ത അവസ്ഥയാണുള്ളത്. 

  ഓക്സിജൻ ലഭിയ്ക്കാതെ മരണപ്പെടുന്നവരെപ്പോലെ, രക്തം ലഭിയ്ക്കാതെ രോഗികൾ മരണത്തിന് കീഴടങ്ങേണ്ടി വരുന്ന അവസ്ഥ വരാൻ മേലാഴികയില്ലായെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ മുന്നറിയിപ്പ് നൽകുന്നു. ജീവരക്ഷാമാർഗമെന്ന നിലയിൽ രക്തദാനമെന്ന മഹാദാനത്തിൽ പങ്കുചേരാൻ ഏവരും സന്നദ്ധരായി മുന്നോട്ടു വരണമെന്ന് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ ആവശ്യപ്പെടുന്നു.

     18 വയസ്സിനും 60 വയസ്സിനും ഇടയിലുള്ള 50 കിലോഗ്രാമിന് മുകളിൽ തൂക്കമുള്ള ആരോഗ്യമുള്ള സ്ത്രീ-പുരുഷ ഭേദമന്യേ ആർക്കും രക്തം ദാനം ചെയ്യാവുന്നതാണ്. 3 മാസത്തിലൊരിക്കൽ രക്തം ദാനം ചെയ്യുവാൻ സാധിക്കും. ഈ കാര്യങ്ങൾ മനസ്സിലാക്കി കൂടുതൽ ആളുകൾ രക്തദാനത്തിന് തയ്യാറായി മുമ്പോട്ടു വരണമെന്ന് ഷിബു തെക്കേമറ്റം അഭ്യർത്ഥിച്ചു. പറ്റുമെങ്കിൽ 18 വയസ്സിന് മുകളിലോട്ടുള്ളവർക്കുള്ള വാക്സിൻ സ്വീകരിക്കുവാനിരിക്കുന്ന എല്ലാവരും അതിനു മുമ്പായി രക്തം ദാനം ചെയ്യുകയാണെങ്കിൽ രൂക്ഷമായിക്കൊണ്ടിരിക്കുന്ന രക്തക്ഷാമം ഒരു പരിധിവരെ പരിഹരിക്കുവാൻ സാധിക്കുന്നതാണ്.

   രക്തം ദാനം ചെയ്യുവാൻ തയ്യാറായിട്ടുള്ളവർക്ക് വേണ്ട ക്രമീകരണങ്ങളും യാത്രാ സൗകര്യങ്ങളും ചെയ്തു കൊടുക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 9447043388, 7907173944 എന്നീ നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.

Post a Comment

0 Comments