Latest News
Loading...

തലപ്പലം പൂവത്താനി മേഖലയില്‍ നരി ശല്യം. കൊലപ്പെടുത്തിയത് 7 ആടുകളെ


തലപ്പലം പഞ്ചായത്തിലെ പൂവത്താനി മേഖലയില്‍ നരിശല്യം വ്യാപകമാകുന്നു. പാറമടയ്ക്കായി വലിയ തോതില്‍ വാങ്ങിക്കൂട്ടിയ സ്ഥലത്ത് കാടുപിടിച്ചതോടെയാണ് മേഖലയില്‍ നരികള്‍ താമസമാക്കിയത്. 2 ദിവസത്തിനിടെ സമീപ പ്രദേശത്തെ 7 ആടുകളെയാണ് നരിക്കൂട്ടം കൊലപ്പെടുത്തിയത്. പ്രദേശവാസികളും നരിപ്പേടിയിലാണ്. 

തലപ്പലം പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലാണ് നരിശല്യം വര്‍ധിക്കുന്നത്. ആള്‍താമസമില്ലാത്ത മേഖലയാണിത്. വാഴപള്ളിൽ വി.എസ് ശശിധരന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ കൂട്ടില്‍ വളര്‍ത്തിയിരുന്ന 5 ആടുകളെ ബുധനാഴ്ച നരിക്കൂട്ടം കടിച്ചുകീറി. പിറ്റേന്ന് ശശിധരന്‍ സ്ഥലത്തെത്തിയപ്പോഴാണ് ഇത് പുറത്തറിയുന്നത്. ഇതോടെ

അവശേഷിച്ചിരുന്ന ഒരാടിനെ സമീപവാസിയായ നാരായണന്‍നായരുടെ വീട്ട് മുറ്റത്തേയ്ക്ക് മാറ്റിക്കെട്ടി. എന്നാൽ ഇന്നലെ വൈകിട് വീണ്ടുമെത്തിയ നരികള്‍ ഈ ആടിനെയും നാരായണന്റെ കൂട്ടിലുണ്ടായിരുന്ന ഒരാടിനെയും കൊലപെടുത്തുകയും നാരായണന്റെ മൂന്ന് ആടുകളെ കടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഒരുമാസം മുന്‍പ് പ്രസവം കഴിഞ്ഞ ഒന്നരലിറ്ററോളം പാല്‍ ലഭിച്ചിരുന്ന ആടാണ് കൊല്ലപ്പെട്ടത്. 


ആളുകളെത്തിയാലും ഭയമില്ലാത്ത നരികളെ ഇതോടെ പ്രദേശവാസികള്‍ ഭയത്തോടെയാണ് നോക്കിക്കാണുന്നത്. ഇവയെ തുരത്താന്‍ അടിയന്തര നടപടി വേണമെന്ന ആവശ്യം ശക്തമായി കഴിഞ്ഞു. റബർ വെട്ടുന്നതിനും മറ്റും കൃഷിയിടത്തിൽ എത്താൻ നാട്ടുകാർക്കും ഭയമായി തുടങ്ങി.ഇത് സംബന്ധിച്ച് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് അനുപമ വിശ്വനാഥ് പറഞ്ഞു.

Post a Comment

0 Comments