Latest News
Loading...

പാലാ ബൈപ്പാസ് ; ഏറ്റെടുക്കൽ നോട്ടീസ് സ്ഥലമുടമകളുടെ വീടുകളിൽ പതിപ്പിച്ചു



പാലാ: പാലാ ബൈപ്പാസ് പൂർത്തീകരണ നടപടികൾ അന്തിമഘട്ടത്തിൽ. റോഡ് പൂർത്തീകരണത്തിന് സ്ഥലം ഏറ്റെടുക്കാൻ വില പ്രഖ്യാപിച്ചതിലെ അപാകതകൾ മൂലം നിയമക്കുരുക്കിലായിരുന്ന സ്ഥലങ്ങൾ ഏറ്റെടുക്കുന്നതിനായി സർക്കാരിലേക്ക് സറണ്ടർ ചെയ്തു നൽകുന്നതിനുള്ള നോട്ടീസുകൾ സ്ഥലമുടമകളുടെ വീടുകളിൽ റവന്യൂ ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ പതിപ്പിച്ചു. നഷ്ടപരിഹാര തുകയുടെ ഒരു ഭാഗം സ്ഥലമുടമകളുടെ അക്കൗണ്ടിലേയ്ക്ക് നൽകിക്കഴിഞ്ഞു. നേരത്തെ അനുവദിച്ച തുക റവന്യൂ ഡപ്പോസിറ്റായി ട്രഷറിയിൽ ഉടമകളുടെ പേരിൽ നിക്ഷേപിച്ചിട്ടുണ്ട്. പ്രസ്തുത തുകയും ഉടമകൾക്കു ലഭ്യമാക്കാനുള്ള നടപടികളും അവസാനഘട്ടത്തിലാണ്.

റവന്യൂ വകുപ്പ് ഏറ്റെടുത്ത് നൽകുന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ആസ്തി വകകളുടെ സർവ്വേ റിപ്പോർട്ടും പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കി കഴിഞ്ഞു. പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കുന്നതോടെ ടെൻഡർ വിളിച്ചു ഏറ്റെടുത്ത ഭൂമിയിലെ കെട്ടിടങ്ങൾ പൊളിച്ചുനീക്കി റോഡ് പൂർത്തീകരിക്കാനാവും.

പാലാ ബൈപ്പാസ് യാഥാർത്ഥ്യമായെങ്കിലും സ്ഥലം ഏറ്റെടുക്കാൻ തുക അനുവദിച്ചതിൽ ഉണ്ടായ അപാകതകളെത്തുടർന്ന് നിയമക്കുരുക്കിൽപ്പെടുകയായിരുന്നു. പിന്നീട് നടപടികളൊന്നുമില്ലാതെ കിടന്ന ബൈപ്പാസിൻ്റെ പൂർത്തീകരണത്തിന് മാണി സി കാപ്പൻ എം എൽ എ ആയതോടെ തുടക്കംകുറിച്ചു. 2020ലെ സംസ്ഥാന ബജറ്റിൽ ഇതിനാവശ്യമായ തുക ലഭ്യമാക്കണമെന്ന നിർദ്ദേശം സമർപ്പിച്ചെങ്കിലും അനുമതി ലഭിച്ചില്ല. തുടർന്ന് 2019 ഡിസംബർ 19 നു കളക്ടറുടെ ചേംബറിൽ മാണി സി കാപ്പൻ എം എൽ എ യുടെ നേതൃത്വത്തിൽ സ്ഥലമുടമകൾ, പൊതുമരാമത്ത്, റവന്യൂ ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം ചേർന്ന് തടസ്സങ്ങൾ നീക്കാൻ ശ്രമം ആരംഭിച്ചു. തുടർന്നു സബ് രജിസ്ട്രാർ ഓഫീസുമായി ബന്ധപ്പെട്ടു വില നിർണ്ണയ നടപടികൾ പൂർത്തിയാക്കി. പിന്നീട് റവന്യൂ പൊതുമരാമത്ത് ഉദ്യോഗസ്ഥർ സ്ഥലപരിശോധന നടത്തി ഏറ്റെടുക്കുന്ന സ്ഥലങ്ങളുടെ അതിർത്തി നിർണ്ണയവും പൊളിച്ചു മാറ്റേണ്ട കെട്ടിടങ്ങളുടെ വില നിർണ്ണയവും പൂർത്തിയാക്കി.

2020 മാർച്ച് 5 ന് മാണി സി കാപ്പൻ വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് ഓഗസ്റ്റിൽ ആവശ്യമായ തുക സർക്കാർ അനുവദിച്ചു. എന്നാൽ ട്രഷറി ഡയറക്ടറുടെ അനുമതി വേണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിൽ നവംബർ 17ന് ട്രഷറി ഡയറക്ടർ അനുമതി നൽകി. വീണ്ടും നൂലാമാലകളിൽപ്പെട്ടു. ഏറ്റെടുക്കുന്ന സ്ഥലത്തിന് ആർ ആർ പാക്കേജ് ബാധകമാണോയെന്ന് കളക്ടർ ലാൻ്റ് റവന്യൂ കമ്മീഷണറോട് ആരായുകയും കമ്മീഷണർ അഡ്വക്കേറ്റ് ജനറലിൻ്റെ നിയമോപദേശം തേടാൻ കളക്ടർക്കു നിർദ്ദേശം നൽകുകയും ചെയ്തു.

2020 ഡിസംബർ 11 ന് അഡീഷണൽ അഡ്വക്കേറ്റ് ജനറൽ രഞ്ജിത് തമ്പാൻ ആർ ആർ പാക്കേജിന് അർഹതയില്ല എന്ന് നിയമോപദേശം നൽകിയതിൻ്റെ അടിസ്ഥാനത്തിൽ ഡിസംബർ 18 നു അനുമതിക്കായി ലാൻ്റ് റവന്യൂ കമീഷണർക്ക് സമർപ്പിച്ചു. 2021 ജനുവരി ഒന്നിന് ലാൻ്റ് റവന്യൂ കമ്മീഷണർ ഉത്തരവ് നൽകി. ഇതിൻ്റെ അടിസ്ഥാനത്തിൽ നഷ്ടപരിഹാരം പാസ്സാക്കിയതായി സ്ഥലമുടമകളെ അറിയിക്കുകയും ചെയ്തു.

നോട്ടീസ് ലഭിച്ച സ്ഥലമുടമകൾ നഷ്ടപരിഹാരം സ്വീകരിക്കുന്നതായി കാണിച്ചു നോട്ടീസ് കൈപ്പറ്റുകയും ആവശ്യമായ രേഖകൾ ഫെബ്രുവരി ആദ്യവാരം സ്പെഷ്യൽ തഹസീൽദാർ ഓഫീസിൽ ഹാജരാക്കുകയും ചെയ്തിട്ടുണ്ട്.

മരിയൻ സെൻ്റർ ഭാഗത്തെ സ്ഥലം ഏറ്റെടുക്കുമ്പോൾ തൻ്റെ ബാക്കി സ്ഥലം കൂടി ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് സ്ഥലമുടമ അപേക്ഷ നൽകിയിരുന്നു. ഇതു കൂടി പരിഗണിച്ചു തുടർ നടപടികൾ ആരംഭിച്ചിട്ടുണ്ട്.

തിരഞ്ഞെടുപ്പു കാലത്ത് മാണി സി കാപ്പനെതിരെ രാഷ്ട്രീയ എതിരാളികൾ ഉപയോഗിച്ചിരുന്ന ആയുധമായിരുന്നു ബൈപാസ് പൂർത്തീകരണം വിഷയം. മുടങ്ങിക്കിടന്ന പദ്ധതി പിന്നീട് മാണി സി കാപ്പൻ എം എൽ എ ആയതോടെ പുന:രാരംഭിക്കുകയായിരുന്നു. ഇതിനായി നിരവധി തവണ സ്ഥലമുടമകളെ കാണുകയും ഉദ്യോഗസ്ഥരുമായി ചർച്ചകൾ നടത്തുകയും ചെയ്തു. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയും മന്ത്രിമാരുമായും പല തവണ കൂടിക്കാഴ്ച നടത്തി. തുക അനുവദിക്കുകയും നടപടി ക്രമങ്ങൾക്ക് വേഗത വരികയും ചെയ്തതിനിടെ പാലായിൽ ഉണ്ടായ രാഷ്ട്രീയ മാറ്റം പദ്ധതിയെയും ബാധിച്ചു. എങ്കിലും മാണി സി കാപ്പൻ നിരന്തരം ഇതിനു പിന്നാലെ കൂടിയതോടെ ഒച്ചിഴയും വേഗത്തിലാണെങ്കിലും പദ്ധതി അവസാനഘട്ടത്തിൽ എത്തിക്കുകയായിരുന്നു. സർക്കാർ തലത്തിലുള്ള ഏതാനും നടപടി ക്രമങ്ങൾ പൂർത്തീകരിക്കുന്നതോടെ പദ്ധതി യാഥാർത്ഥ്യമാകും.


Post a Comment

0 Comments