പാലാ: കേരളം ഭരിച്ചുകൊണ്ടിരിക്കുന്ന ഇടതു സർക്കാർ 5 വർഷംകൊണ്ട് കേരളത്തെ പിറകോട്ടാണ് നയിച്ചതെന്ന് മുൻ കേന്ദ്രമന്ത്രി പി സി തോമസ് കുറ്റപ്പെടുത്തി. കൃഷിക്കാർക്കും സാധാരണക്കാർക്കും ജീവിക്കാൻ പറ്റാത്ത അവസ്ഥയാണ് ഇന്ന് നിലവിലുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യു ഡി എഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം മൂന്നിലവിൽ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് കൺവൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ ദുരവസ്ഥയ്ക്ക് പരിഹാരം കാണാൻ യു ഡി എഫ് അധികാരത്തിൽ വരണമെന്ന് കേരള ജനത അതിയായി ആഗ്രഹിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
യു ഡി എഫിൻ്റെ പാലായിലെ ഇപ്പോഴത്തെ എതിർ സ്ഥാനാർത്ഥിയുടെ വരവോടെയാണ് താൻ യു ഡി എഫ് കുടുംബത്തിൽ നിന്നും പുറത്താക്കപ്പെട്ടത്. യു ഡി എഫിലേയ്ക്ക് എത്താനായതിൽ ചാരിതാർത്ഥ്യമുണ്ടെന്നും പി സി തോമസ് പറഞ്ഞു.
പാലായിൽ മാണി സി കാപ്പൻ ചരിത്രവിജയം നേടും. ചുരുങ്ങിയകാലംകൊണ്ട് മാണി സി കാപ്പന് ജനപ്രിയ എം എൽ എ ആകാൻ സാധിച്ചു. പാലായിൽ ഒട്ടേറെ വികസനവും ക്ഷേമ പ്രവർത്തനങ്ങളും നടത്താൻ സാധിച്ചുവെന്ന കാര്യം ഇടതുപക്ഷത്തിനു പോലും തള്ളിക്കളയാനാകില്ലെന്നും പി സി തോമസ് ചൂണ്ടിക്കാട്ടി. ഷൈൻ പാറയിൽ അധ്യക്ഷത വഹിച്ചു.
0 Comments