Latest News
Loading...

പാലാ ബൈപ്പാസ് : മാണി സി കാപ്പന് അഭിമാനനിമിഷം

പാലാ: പാലാ ബൈപ്പാസ് പൂർത്തീകരണത്തിനുള്ള സ്ഥലം ഏറ്റെടുക്കാനുള്ള നോട്ടീസ് സ്ഥലമുടമകളുടെ വീടുകളിൽ പതിച്ചപ്പോൾ മാണി സി കാപ്പൻ എം എൽ എ യ്ക്ക് അഭിമാനനിമിഷം. മാണി സി കാപ്പൻ എം എൽ എ ആയതിനെത്തുടർന്നു വേഗത്തിലാകുകയും പിന്നീട് രാഷ്ട്രീയ മാറ്റത്തെത്തുടർന്ന് അനിശ്ചിതത്വത്തിലാകുകയും ചെയ്ത പദ്ധതിയുടെ നൂലാമാലകൾ അഴിച്ചു അവസാനഘട്ടത്തിലെത്തിച്ചതിനു പിന്നിൽ മാണി സി കാപ്പൻ്റെ നിശ്ചയദാർഢ്യവും ഇച്ഛാശക്തിയും മാത്രമാണ്. നടക്കില്ല; നടത്തിക്കില്ല എന്ന ഘട്ടത്തെ പല തവണ നേരിട്ടു. ഉപേക്ഷിച്ചു പോകില്ല എന്നു തീരുമാനമെടുത്തു നടപടിക്രമങ്ങൾ ഒപ്പംനിന്ന് ഓരോന്നായി പൂർത്തീകരിക്കുകയായിരുന്നു.

ഇടതുമുന്നണി എം എൽ എ ആയതിനെത്തുടർന്നു പദ്ധതി പൂർത്തീകരണത്തിനുള്ള തുക ബജറ്റിൽ അനുവദിക്കണമെന്നാവശ്യപ്പെട്ടെങ്കിലും നടപടിയായില്ല. തുടർന്നു മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ട് വിഷയം അവതരിപ്പിച്ചു. തുടർന്ന് പൊതുമരാമത്ത്, റവന്യൂ മന്ത്രിമാരെയും കണ്ടു. തുടർന്ന് സർക്കാർ പണം അനുവദിക്കുകയായിരുന്നു. പദ്ധതി പൂർത്തീകരണത്തിനായി ജില്ലാ കളക്ടറെയും ഉദ്യോഗസ്ഥരെയും നിരവധി തവണ കണ്ടു. സ്ഥലമുടമകളുമായും കൂടിക്കാഴ്ച നടത്തി. ഇതിനിടെയാണ് പാലായിലെ രാഷ്ട്രീയ മാറ്റം. ഇതോടെ ചില കേന്ദ്രങ്ങളിൽ അനാവശ്യ തടസ്സങ്ങൾ നേരിടാൻ തുടങ്ങി. വിട്ടുകൊടുക്കാൻ മാണി സി കാപ്പൻ തയ്യാറായില്ല. ഫയലുകളുമായി തിരുവനന്തപുരത്തും കോട്ടയത്തും ഓടിനടന്നു. വേഗത കുറവായിരുന്നുവെങ്കിലും എം എൽ എ പിന്നാലെ ഉള്ളതിനാൽ ഫയലുകൾക്കു വിശ്രമം കിട്ടിയില്ല. ഇപ്പോൾ നടപടി ക്രമങ്ങൾ അവസാന ഘട്ടത്തിലാണ്. സ്വാഭാവികമായ ഏതാനും കടമ്പകൾ മാത്രം. ഇതോടെ ബൈപാസ് പൂർത്തീകരണം യാഥാർത്ഥ്യമാകും.

തിരഞ്ഞെടുപ്പുകളിൽ മാണി സി കാപ്പനെ എതിരാളികൾ ആക്രമിച്ചിരുന്നത് ഈ ബൈപ്പാസ് പൂർത്തീകരണത്തിൻ്റെ പേരിലായിരുന്നു. സ്ഥലത്തിന് വില നിശ്ചയിച്ചപ്പോൾ ഉണ്ടായ അപാകതയുടെ പേരിൽ സ്ഥലമുടമകൾ കോടതിയിൽ പോയത് മാണി സി കാപ്പനെതിരെ ഉപയോഗിക്കുകയായിരുന്നു. മാണി സി കാപ്പൻ എം എൽ എ ആയതിൻ്റെ തൊട്ടടുത്ത ദിവസം ഈ വിഷയം ഉയർത്തി രാഷ്ട്രീയ എതിരാളികൾ സമരം വച്ചതിൻ്റെ ലക്ഷൃവും മറ്റൊന്നായിരുന്നില്ല.

പദ്ധതി പൂർത്തീകരണം അവസാനഘട്ടത്തിലെത്തിക്കാൻ സാധിച്ചതിൽ ചാരിതാർത്ഥ്യമുണ്ടെന്ന് മാണി സി കാപ്പൻ പറഞ്ഞു. പലവിധ തടസ്സങ്ങളും ഉണ്ടായിട്ടുണ്ട്. ആരോടും പരാതിയില്ല. സഹകരിച്ചവരോട് നന്ദിയുണ്ട്. നാടിനു വികസനമുണ്ടാകുമ്പോൾ അതിൽ രാഷ്ട്രീയം കലർത്തരുത്. മാണി സി കാപ്പൻ പറഞ്ഞു.

Post a Comment

0 Comments