Latest News
Loading...

മേലുകാവിൻ്റെ ആത്മാവ് തൊട്ടുണർത്തി മാണി സി കാപ്പൻ

മേലുകാവ്: പാലായുടെ മലയോര മേഖലയായ മേലുകാവിൻ്റെ ആത്മാവ് തൊട്ടുണർത്തി യു ഡി എഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ്റെ പര്യടനം നാടിനാവേശം പകർന്നു. 

രാവിലെ കോലാനിയിൽ നിന്നും ആരംഭിച്ച പര്യടന പരിപാടി യു ഡി എഫ് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ഉദ്ഘാടനം ചെയ്തു. പാലായുടെ മനസ് മാണി സി കാപ്പനൊപ്പമാണെന്ന് അദ്ദേഹം പറഞ്ഞു. അജി ജെയിംസ് അധ്യക്ഷത വഹിച്ചു. 

മലയോര മേഖലയോടുള്ള തൻ്റെ കരുതൽ ഇനിയും തുടരുമെന്ന് മാണി സി കാപ്പൻ പ്രഖ്യാപിച്ചപ്പോൾ നീണ്ടകരഘോഷത്തോടെ മേലുകാവ് ആ വാക്കുകൾ ഹൃദയത്തിലേറ്റുവാങ്ങി. 16 മാസം കൊണ്ട് നടപ്പാക്കിയ 462 കോടിയുടെ വികസന പ്രവർത്തനങ്ങളെക്കുറിച്ചു കാപ്പൻ വിശദീകരിച്ചു. മാണി സി കാപ്പനെ സ്വീകരിക്കാനും അഭിവാദ്യങ്ങളർപ്പിക്കാനും സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിനാളുകൾ എത്തിയിരുന്നു. പ്രൊഫ സതീഷ് ചൊള്ളാനി, ജോയി സ്കറിയ, സി ടി രാജൻ, ആർ സജീവ്, ടി ജെ ബെഞ്ചമിൻ, ജെയിംസ് മാത്യു, ജോർജ് പുളിങ്കാട്, ജോസുകുട്ടി, ബിൻസി ടോമി, തോമസ് വടക്കേൽ, സന്തോഷ് കാവുകാട്ട്, സിബി മൂക്കൻതോട്ടം എന്നിവർ പ്രസംഗിച്ചു.

തുടർന്ന് നിരവധി ബൈക്കുകളുടെയും കാറുകളുടെയും അകമ്പടിയോടെ മാണി സി കാപ്പൻ തുറന്ന വാഹനത്തിൽ പെരുങ്ങാലിയിലേക്ക് പുറപ്പെട്ടു. പര്യടന വാഹനത്തിനു മുന്നിലെ അനൗൺസ്മെൻ്റ് വാഹനത്തിൽ നിന്നും സ്ഥാനാർത്ഥി കടന്ന് വരുന്നതറിഞ്ഞ് എല്ലായിടത്തും റോഡിൻ്റെ ഇരുവശത്തും ആളുകൾ എത്തി സ്ഥാനാർത്ഥിക്ക് അഭിവാദ്യം അർപ്പിക്കുന്നുണ്ടായിരുന്നു. സ്വീകരണ സ്ഥലങ്ങളിൽ കുട്ടികൾ പൂക്കൾ നൽകിയാണ് മാണി സി കാപ്പനെ വരവേറ്റത്.

മേലുകാവ് സെൻറർ, മേലുകാവ്മറ്റം, കോണിപ്പാട്, ഇടമറുക്പള്ളി തുടങ്ങിയ സ്ഥലങ്ങൾ പിന്നിട്ട് പയസ് മൗണ്ടിൽ സമാപിച്ചു.

ഉച്ചകഴിഞ്ഞ് കടനാട് പഞ്ചായത്തിലെ ഐങ്കൊമ്പിൽ നിന്നും വൻ ജനപങ്കാളിത്തത്തോടെ പര്യടനത്തിന് തുടക്കം കുറിച്ചു. നിരവധി വികസന പദ്ധതികൾ കടനാട്ടിൽ കൊണ്ടുവന്ന കാര്യവും കൊല്ലപ്പള്ളി തോട് നവീകരിച്ച് മഴക്കാലത്ത് കൊല്ലപ്പള്ളി ടൗണിലെ വെള്ളപ്പൊക്കം ചരിത്രത്തിലാദ്യമായി ഇല്ലാതാക്കിയതും അദ്ദേഹം ചൂണ്ടിക്കാട്ടി. തുടർന്ന് പിഴക്, നീലൂർ, മറ്റത്തിപ്പാറ, കുറുമണ്ണ്, എലിവാലി, കടനാട്, വല്യാത്ത് വഴി പര്യടനം കൊല്ലപ്പള്ളിയിൽ സമാപിച്ചു. സമാപന സമ്മേളനത്തിൽ തോമസ് കൊച്ചുകുടി, സണ്ണി മുണ്ടനാട്ട്, അപ്പച്ചൻ മൈലയ്ക്കൽ, ജോസ് പ്ലാശനാൽ, സിബി ചക്കാലയ്ക്കൽ, ബെന്നി ചോക്കാട്ട്, റീത്താമ്മ കിഴക്കേവേലിയ്ക്കകം, മൈക്കിൾ കാവുകാട്ട്, ബിജു പറത്താനത്ത്, റോയി പടിഞ്ഞാറെയിൽ തുടങ്ങിയവർ പ്രസംഗിച്ചു.



Post a Comment

0 Comments